പത്രങ്ങള്‍ക്കു തെറ്റുമ്പോള്‍...

Wednesday, July 19, 2006

കോണ്‍‌സ്‌പിരസി തിയറിയോ അതോ.....

ഇന്നത്തെ ദീപിക വാര്‍ത്തയാണിത്:


കടപ്പാട്: ദീപിക ഓണ്‍ലൈന്‍ ജൂലൈ 19, 2006.

ഐ.എസ്.ആര്‍.ഓ ചാരക്കേസ് വിദേശ ചാരസംഘടനകളുടെ ആസൂത്രിത സൃഷ്ടിയായിരുന്നുവത്രേ. ശരിയാണോ എന്നറിയില്ല, പക്ഷേ നാട്ടില്‍ പലരും വിശ്വസിക്കുന്നത്, ദീപികയുള്‍പ്പടെയുള്ള പത്രങ്ങളുടെ ആസൂത്രിത സൃഷ്ടിയായിരുന്നു ആ ചാരക്കഥ എന്നാണ്. എന്നിട്ടും യാതൊരു കുറ്റബോധവുമില്ലാതെ, ഈ പത്രങ്ങള്‍ പിന്നെയും പിന്നെയും വേട്ടയാടിയ ആ കുടുംബങ്ങളോട് ആത്‌മാര്‍ത്ഥമായി ഒന്ന് മാപ്പപേക്ഷിക്കുക പോലും ചെയ്യാതെ പുതിയ ഒരു കണ്ടുപിടുത്തവുമായി വന്നിരിക്കുന്നു!

ഇനി വാര്‍ത്തയിലേക്ക് കടക്കാം. അടുത്തിടെ നടന്ന ചില ബഹിരാകാശ പരീക്ഷണങ്ങളുടെ പരാജയം സംബന്ധിച്ച് കേന്ദ്ര ഏജന്‍‌സികള്‍ നടത്തിയ അന്വേഷണത്തിനിടയിലാണത്രേ ഈ കണ്ടുപിടുത്തം. പക്ഷേ തുടര്‍ച്ചയായ പത്തോ പതിനൊന്നോ വിജയങ്ങള്‍ക്ക് ശേഷമാണ് ഐ.എസ്.ആര്‍.ഓ ഒരു വിക്ഷേപണത്തില്‍ പരാജയപ്പെടുന്നത്. ചാരക്കഥകള്‍ക്കു ശേഷവും ഇന്ത്യയില്‍ നിന്നു തന്നെ അഞ്ചില്‍ കൂടുതല്‍ തവണ ഐ.എസ്.ആര്‍.ഓ വിജയകരമായ വിക്ഷേപണങ്ങള്‍ നടത്തിയിരുന്നു, ജി.എസ്.എല്‍.വി ഉള്‍പ്പടെ. (ഐ.എസ്.ആര്‍.ഓ നാഴികക്കല്ലുകള്‍ ഇവിടെ). അന്നൊന്നും ഈ കോണ്‍‌സ്പിരസി തിയറി പുറത്തെടുക്കാതെ പെട്ടിയില്‍ പൂട്ടിവെച്ചിരിക്കുകയായിരുന്നോ ദീപിക?

ദീപിക പറയുന്നത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പ്രകാരം ഐ.എസ്.ആര്‍.ഓ യിലെ ശാസ്ത്രജ്ഞരുടെ മനോവീര്യം കഴിഞ്ഞ പത്തുകൊല്ലം മുന്‍‌പിലത്തെ നിലവാരത്തില്‍‌നിന്നും താഴ്‌ന്നുപോയിരിക്കുന്നു എന്നാണ്. കേന്ദ്ര ഏജന്‍‌സികള്‍ ഈ മനോവീര്യം അളക്കുന്നതെങ്ങിനെയെന്നും എല്ലാ കൊല്ലവും ഈ അളക്കല്‍ പരിപാടി ഉണ്ടോ എന്നും ഏത് ശാസ്ത്രീയ മാര്‍ഗ്ഗം വെച്ചാണ് ഇതിന്റെ താഴ്ചയും ഉയര്‍ച്ചയും കണക്കാക്കുന്നതെന്നും ഇനി മനോവീര്യം താഴാനുള്ള കാരണം ചാരക്കഥ മാത്രമാണോ എന്നും അങ്ങിനെയാണെങ്കില്‍ അതു കഴിഞ്ഞും വിജയകരമായ പല വിക്ഷേപണങ്ങളും ശാസ്ത്രജ്ഞര്‍ക്ക് എങ്ങിനെ നടത്താന്‍ സാധിച്ചു എന്നുമൊക്കെയുള്ള സ്കൂള്‍ കുട്ടി ചോദ്യങ്ങള്‍ നമുക്ക് ചോദിക്കാതിരിക്കാം. കാരണം ഇത് പത്രവാര്‍ത്തയാണല്ലോ.

എന്തായാലും ചാരക്കഥക്കാലത്തെ മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശദമായി പരിശോധിച്ച കേന്ദ്ര ഏജന്‍‌സികള്‍ക്ക് സി.ഐ.ഏ മുതലായ അന്താരാഷ്ട്ര ഏജന്‍‌സികളുടെ പങ്കേ കാണാന്‍ കഴിഞ്ഞുള്ളൂ. കരുണാകരനെ താഴെയിറക്കാന്‍ നടത്തിയ കളികളൊന്നും അവര്‍ കണ്ടേ ഇല്ല. അല്ലെങ്കില്‍ അതും ചിലപ്പോള്‍ സി.ഐ.ഏയുടെ പണിയായിരുന്നിരിക്കും. കാരണം അതിനു തൊട്ടുമുന്‍പാണല്ലോ കരുണാകരന്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോയത്.

പാവം മാധ്യമങ്ങള്‍. ശുദ്ധന്മാരായതുകാരണം അവര്‍ ഏതോ ക്ലബ്ബിലിരുന്ന് ആരോ എന്തോ പറയുന്നത് കേട്ടു, അത് അതേപടി വിശ്വസിച്ച് അടുത്ത ദിവസം മുതല്‍ ആഘോഷവുമാക്കി. അല്ലാതെ അവരെ എങ്ങിനെ ഇക്കാര്യത്തില്‍ കുറ്റം പറയും. എല്ലാം സി.ഐ.ഏയുടേയും കെ.ജി.ബിയുടേയും പണി. കേള്‍ക്കുന്ന കുശുകുശുപ്പും സ്വകാര്യം പറച്ചിലുമൊക്കെ സത്യമാണോ എന്നൊക്കെ അന്വേഷിച്ച് എഴുതേണ്ടത് നാട്ടിലെ മഞ്ഞപ്പത്രങ്ങളുടെ മാത്രം പണിയല്ലേ. ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങള്‍‍ക്കൊക്കെ കേള്‍ക്കുക, അത് അതേ രീതിയില്‍ അച്ചടിക്കുക, എവിടെങ്കിലും ലിങ്ക് മിസ്സാകുന്നുണ്ടെങ്കില്‍ ആവശ്യത്തിന് ഭാവന കയറ്റുക എന്നീ കടമകള്‍ മാത്രം നിര്‍വ്വഹിച്ചാല്‍ മതിയല്ലോ.

പിന്നെ ദീപിക കോട്ടയം പുഷ്‌പനാഥിനെയും ബാറ്റണ്‍ ബോസിനെയും സമന്വയിപ്പിച്ച് കുറച്ച് കാര്യങ്ങളൊക്കെ എഴുതിയിട്ടുണ്ട്. ഇതൊക്കെ എത്രമാത്രം ശരിയാണെന്ന് നമ്മള്‍ തന്നെ തീരുമാനിക്കണം. പ്രത്യേകിച്ചും അവരുടെ തന്നെ സൃഷ്ടിയായ ചാരക്കഥയെപ്പറ്റിയുള്ള വാര്‍ത്തയാകുമ്പോള്‍. ഭാവിയില്‍ ആരെങ്കിലും ചാരക്കഥയും മാധ്യമവും എന്നൊരു ഫീച്ചര്‍ തുടങ്ങുകയാണെങ്കില്‍ ഉടന്‍ തന്നെ ഇവര്‍ക്കെല്ലാം പറയാമല്ലോ, അത് ഞങ്ങളുടെ കുഴപ്പമല്ല, സി.ഐ.ഏ, സി.ഐ.ഏ എന്ന്.

എന്തായാലും ഒരു കാര്യം ദീപിക സമ്മതിക്കുന്നുണ്ട്. സി.ബി.ഐയും രാജ്യത്തെ പരമോന്നത് കോടതിയും ചാരപ്രവര്‍ത്തനം കണ്ടെത്തിയില്ല എന്നുള്ളത്. എന്നിട്ടും. ദീപികയുള്‍‌പ്പടെയുള്ള പത്രങ്ങള്‍ അവര്‍ വേട്ടയാടിയവര്‍ക്കുവേണ്ടി എന്തു ചെയ്‌തു എന്നുള്ള ചോദ്യം ചോദ്യമായിത്തന്നെ അവശേഷിക്കും. കാര്യം, വാര്‍ത്തക്കഥകളെപ്പറ്റിയും അത് നിരപരാധികളില്‍ ഉണ്ടാക്കുന്ന ആഘാതങ്ങളെപ്പറ്റിയും ബോധവാന്മാരേകണ്ട ധര്‍മ്മം പത്രക്കാര്‍ക്കില്ലല്ലോ.

--------------------------------------------------------------
ഇപ്രാവശ്യത്തെ ജി.എസ്.എല്‍.വി പരാജയ റിപ്പോര്‍ട്ടിംഗിലും മനോരമ അതിന്റേതായ ഒരു ചെറിയ സംഭാവന നല്‍‌കി. ജി.എസ്.എല്‍.വിയും ഇന്‍‌സാറ്റും ഇന്‍ഷ്വര്‍ ചെ‌യ്തിരുന്നില്ല എന്നൊരു ഒറ്റവാക്യം എഴുതി മനോരമ, ആ റിപ്പോര്‍ട്ടിനിടയ്ക്ക്. വായിക്കുന്ന കുറച്ചുപേര്‍ക്കെങ്കിലും തോന്നുന്നത്, ഐ.എസ്.ആര്‍.ഓ ഇത്ര പിടിപ്പുകെട്ട സ്ഥാപനമാണോ, പത്തിരുന്നൂറ്റമ്പതു കോടി രൂപാ ഐ.എസ്.ആര്‍.ഓയുടെ പിടിപ്പുകേടുകാരണം നഷ്ടപ്പെട്ടല്ലോ എന്നൊക്കെയായിരിക്കും. പക്ഷേ ബാക്കി പത്രങ്ങള്‍ വായിക്കേണ്ടി വന്നു, എന്തുകൊണ്ട് അത് ഇന്‍ഷ്വര്‍ ചെയ്‌തില്ല എന്നുള്ള കാര്യമറിയാന്‍. ഒരു ഇന്ത്യാ ഗവണ്മെന്റ് സ്ഥാപനം ഇന്ത്യയില്‍നിന്നും വിക്ഷേപിക്കുന്ന റോക്കറ്റുകളുടെ പരാജയം മൂലമുള്ള ഇന്‍ഷ്വറന്‍സ് തുക നല്‍‌കേണ്ടത് വേറൊരു പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അ‍ഷ്വറന്‍സ് കമ്പനി ആണെന്നും അതുപോലെ നശിച്ചു പോകുന്ന റോക്കറ്റുകള്‍ക്കും ബഹിരാകാശത്തില്‍ കിടന്നു കറങ്ങുന്ന സാറ്റലൈറ്റുകള്‍ക്കുമൊക്കെയുള്ള ഇന്‍ഷ്വറന്‍സിനു കൊടുക്കേണ്ടുന്ന പ്രീമിയത്തുകയുണ്ടെങ്കില്‍ വേണമെങ്കില്‍ മറ്റൊരൊ സാറ്റലൈറ്റ് ബഹിരാകാശത്തേക്കയക്കാമെന്നുമൊക്കെയുള്ള കാര്യങ്ങള്‍ പിന്നീടാണെങ്കിലും മനോരമ വായനക്കാരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചോ എന്നറിയില്ല.
-----------------------------------------------------------
ഇതെഴുതിക്കഴിഞ്ഞപ്പോള്‍ പ്രാപ്രായും വഴിപോക്കനും കൂടുതല്‍ വിവരങ്ങള്‍ തന്നു, ഈ റിപ്പോര്‍ട്ടിംഗിനെപ്പറ്റി (അവരുടെ കമന്റുകള്‍ ശ്രദ്ധിക്കുക). ഇത് യഥാര്‍ത്ഥത്തില്‍ 1998-ല്‍ റീഡിഫില്‍ പുനഃപ്രസിദ്ധീകരിച്ച പ്രേം പണിക്കര്‍ ലേഖനത്തെ ആസ്‌പദമാക്കിയുള്ള ഒരു റിപ്പോര്‍ട്ടിംഗാണ്. സണ്‍‌ഡേ ഒബ്സേര്‍വറിലാണ് പ്രേം പണിക്കര്‍ ആദ്യം ഈ ലേഖനം പ്രസിദ്ധീകരിച്ചത്. റീഡിഫില്‍ പുനഃപ്രസിദ്ധീകരിച്ചത് ഇവിടേയും ഇവിടേയും ഇവിടേയും ഉണ്ട് (ലിങ്കുകള്‍ക്ക് പ്രാപ്രയ്ക്ക് നന്ദി). അങ്ങിനെ തൊണ്ണൂറുകളിലെ ഈ ലേഖനം 2006-ല്‍ ദീപിക പിന്നെയും റഫര്‍ ചെയ്യുന്നതെന്തിനെന്ന് മനസ്സിലായില്ല. ചാരക്കഥകള്‍ക്കു ശേഷവും ജി.എസ്.എല്‍.വി വിജയകരമായി ഐ.എസ്.ആര്‍.ഓ വിക്ഷേപിക്കുകയും ചെയ്‌തിട്ടുണ്ട്.

അടുത്ത ദിവസം ദീപികയില്‍ വന്ന രണ്ടാം ലേഖനം വഴിപോക്കന്‍ ഇവിടിട്ടിട്ടുണ്ട് (വഴിപോക്കന് നന്ദി). മനോരമയുടെ ഇന്‍ഷ്വറന്‍സ് കണ്ടുപിടുത്തം ദീപികയും പറയുന്നുണ്ട്. പല ഇംഗ്ലീഷ് മാധ്യമങ്ങളിലും ആ ഇന്‍ഷ്വറന്‍സിന്റെ കാര്യം വിശദമായി പറയുന്നുണ്ട്. ഞാന്‍ ആലോചിക്കുകയായിരുന്നു, ഇത്തരം റിപ്പോര്‍ട്ടിംഗിലെങ്കിലും റിപ്പോര്‍ട്ടര്‍ ഈ മാറ്ററുമായി എഡിറ്ററുടെ അടുത്തെത്തുമ്പോള്‍, എഡിറ്റര്‍ അത് വായിച്ചു നോക്കിയിട്ട്-“ഈ ഇന്‍ഷ്വറന്‍‌സിന്റെ കാര്യം, എന്തുകൊണ്ടാണ് അവര്‍ ഇന്‍ഷ്വര്‍ ചെയ്യാത്തത് എന്നറിയാമോ? വേറേ ഏതെങ്കിലും പത്രം ഈ ഇന്‍ഷ്വറന്‍‌സ് പരിപാടിയുടെ വിശദാംശങ്ങള്‍ തന്നിട്ടുണ്ടോ? നെറ്റിലൊന്ന് നോക്കിക്കേ” എന്നൊക്കെ റിപ്പോര്‍ട്ടറോട് ചോദിച്ചിട്ട് ഒരു ഇന്റര്‍നെറ്റ് സേര്‍ച്ചെങ്കിലും നടത്തി “എന്നാല്‍ പിന്നെ ഇന്‍ഷ്വറന്‍‌സിന്റെ കാര്യം അങ്ങിനെതന്നെ കൊടുക്കണോ” എന്നൊരു ചോദ്യമൊക്കെ ചോദിച്ച്.... പക്ഷേ ജേണലിസം-മാധ്യമ പരിപാടികള്‍ എനിക്കറിയില്ല.

ജി.എസ്.എല്‍.വി പരാജയത്തെപ്പറ്റി ഐ.എസ്.ആര്‍.ഓ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അത് എന്തായി എങ്ങിനെയായി എന്നൊക്കെ അറിയുന്നതിനുമുന്‍പേ ദീപിക അന്വേഷണത്തിനുവേണ്ടി മുറവിളി കൂട്ടാന്‍ തുടങ്ങി. എന്തായാലും ചാരക്കഥകളൊക്കെ ആഘോഷമാക്കിയ സമയത്തൊന്നും ശാസ്ത്രജ്ഞരുടെ മനോവീര്യത്തെപ്പറ്റിയോ ആത്‌മാര്‍ത്ഥതയെപ്പറ്റിയോ അര്‍പ്പണബോധത്തെപ്പറ്റിയോ ബോധവാന്മാരല്ലാതിരുന്ന മാധ്യമങ്ങള്‍ ഇപ്പോഴെങ്കിലും ഇതിനെപ്പറ്റിയൊക്കെ ഓര്‍ക്കുന്നു എന്നറിയുമ്പോള്‍ ഒരു സന്തോഷം. പക്ഷേ ദീപിക ചിത്രീകരിക്കുന്നതില്‍ നിന്നും വിഭിന്നമായി ആ മാധ്യമ കള്ളക്കഥാ കലാപരിപാടികള്‍ക്കിടയിലും വിജയകരമായ വിക്ഷേപണങ്ങള്‍ തുടര്‍ച്ചയായി നടത്താന്‍ ഐ.എസ്.ആര്‍.ഓ-യിലെ ശാസ്ത്രജ്ഞര്‍ക്കായി എന്നുള്ളതാണ് വാസ്തവം.

7 Comments:

  • ഇന്ന് ഇരുട്ട്‌ വീണാല്‍ ദീപിക ലേഖനം കാണാതാവും, അതു കൊണ്ട്‌ ആര്‍ക്കൈവ്സില്‍ കയറി അത്‌ തപ്പി എടുത്തു. അത്‌ ഇവിടെ.

    ഇനി കാര്യത്തിലേക്ക്‌, എഴുതിയ അരവിന്ദ്‌ ഇരുപതാം നൂറ്റാണ്ട്‌ അടുത്തെങ്ങാന്‍ കണ്ട ഹാങ്ങോവറില്‍ ആണെന്നു തോന്നുന്നു, ഞാറാഴ്ച്ച കണ്ണാടിയെ പറ്റി പറഞ്ഞത്‌. Sunday Observer-ല്‍ ആണ്‌ പ്രേം പണിക്കര്‍ ഈ ലേഖനം എഴുതിയത്‌, പിന്നീട്‌ റീഡിഫ്ഫില്‍ ചേര്‍ന്ന ശേഷം പുനഃ പ്രസിദ്ധീകരിച്ച ലേഖനം മൂന്ന് ഭാഗങ്ങളിലായി ഇവിടേയും, ഇവിടേയും, ഇവിടേയും. പ്രേം പണിക്കര്‍ ന്യൂയോര്‍ക്കില്‍ ഇരുന്ന് ഇത്‌ വായിക്കുന്നുണ്ടോ ആവോ??

    വക്കാരീ, ഈ ലേഖനവും, തന്ന ലിങ്കുകളും ഒന്നു മനസ്സിരുത്തി വായിച്ച ശേഷം അഭിപ്രായം പറയാന്‍ വരാം. പറ്റുമെങ്കില്‍ റീഡിഫ്‌ ലിങ്കുകള്‍ കൂടി ലേഖനത്തില്‍ ചേര്‍ക്കുക.

    By Blogger prapra, at 8:31 AM  

  • ഇന്ന് ഇരുട്ട്‌ വീണാല്‍ ദീപിക ലേഖനം കാണാതാവും, അതു കൊണ്ട്‌ ആര്‍ക്കൈവ്സില്‍ കയറി അത്‌ തപ്പി എടുത്തു. അത്‌ ഇവിടെ.

    ഇനി കാര്യത്തിലേക്ക്‌, എഴുതിയ അരവിന്ദ്‌ ഇരുപതാം നൂറ്റാണ്ട്‌ അടുത്തെങ്ങാന്‍ കണ്ട ഹാങ്ങോവറില്‍ ആണെന്നു തോന്നുന്നു, ഞാറാഴ്ച്ച കണ്ണാടിയെ പറ്റി പറഞ്ഞത്‌. Sunday Observer-ല്‍ ആണ്‌ പ്രേം പണിക്കര്‍ ഈ ലേഖനം എഴുതിയത്‌, പിന്നീട്‌ റീഡിഫ്ഫില്‍ ചേര്‍ന്ന ശേഷം പുനഃ പ്രസിദ്ധീകരിച്ച ലേഖനം മൂന്ന് ഭാഗങ്ങളിലായി ഇവിടേയും, ഇവിടേയും, ഇവിടേയും. പ്രേം പണിക്കര്‍ ന്യൂയോര്‍ക്കില്‍ ഇരുന്ന് ഇത്‌ വായിക്കുന്നുണ്ടോ ആവോ??

    വക്കാരീ, ഈ ലേഖനവും, തന്ന ലിങ്കുകളും ഒന്നു മനസ്സിരുത്തി വായിച്ച ശേഷം അഭിപ്രായം പറയാന്‍ വരാം. പറ്റുമെങ്കില്‍ റീഡിഫ്‌ ലിങ്കുകള്‍ കൂടി ലേഖനത്തില്‍ ചേര്‍ക്കുക.

    By Blogger prapra, at 8:35 AM  

  • മനോരമയും അതില്‍ മോശമല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്‌. അക്കാലത്ത്‌ മനോരമ പ്രസിദ്ധീകരിച്ച 'മറിയം തുറന്നു വിട്ട ഭൂതം' പോലെയുള്ള നിരവധി ലേഖന (പൈങ്കിളി?!) പരമ്പരകള്‍ ഉദാഹരണം.

    By Blogger തന്മാത്ര, at 10:19 AM  

  • xdവക്കാരിജി,
    നല്ല പഠനം.വാര്‍ത്തകള്‍ക്കു
    വേണ്ടീ ദാഹിക്കുന്ന സാധാരണ മലയാളിക്ക്‌ പത്രങ്ങള്‍ മാത്രമല്ലെ ആശ്രയമുള്ളു! പത്ര ധര്‍മമെന്നാല്‍ പത്രത്തിന്റെ വിതരണം കൂട്ടുക എന്നതൊഴിച്ചാല്‍ മറ്റൊന്നുമില്ല എന്നു വിചാരിക്കുന്ന കുറെ പത്രാധിപന്മാര്‍ ആണു ഉള്ളത്‌.
    രണ്ടടി മുന്നോട്ടു നടക്കുമ്പോള്‍ മൂന്നടി പുറകോട്ട്‌ എന്ന നയത്തിലണു കാര്യങ്ങള്‍ പോകുന്നത്‌.
    പാരമ്പര്യേതരമായ എന്തെങ്കിലും സമ്പ്രദായം കൊണ്ടു മലയാളിയുടെ വാര്‍ത്തക്കുള്ള തൃഷ്ണ ശമിപ്പിക്കുകയേ വഴിയുള്ളു.ഇതില്‍ ബ്ലോഗിങ്ങിനു ചെയ്യാവുന്ന പങ്കിനെക്കുറിച്ച്‌ ചര്‍ച്ച യു.എ.ഇ സമ്മേളനത്തില്‍ നടന്നിരുന്നു. പൊതുജനങ്ങള്‍ക്കു കാണാവുന്ന വിധത്തില്‍ നെറ്റില്‍ കിട്ടുന്ന വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിധത്തില്‍ ഉള്ള ബോര്‍ഡുകള്‍ -പോലുള്ള വഴികളെ കുറിച്ച്‌ ആലോചിക്കവുന്നതാണു

    By Blogger മുസാഫിര്‍, at 10:46 AM  

  • പ്രാപ്രാ, വഴിപോക്കന്‍, തന്മാത്ര, ബാബു, വാറ്റുകാരന്‍ (!) എല്ലാവര്‍ക്കും നന്ദി. ചാരക്കഥ നല്ലപോലെ ആഘോഷമാക്കിയ ഒരു പത്രമായിരുന്നു മനോരമ. അവരുടെ ഉദ്ദേശം എന്താണെന്ന് ഊഹിക്കാമെന്നല്ലാതെ അറിയില്ലല്ലോ. എന്തായാലും അതുമൂലം ഉണ്ടായ നാശങ്ങളെപ്പറ്റി ഇപ്പോഴും അവര്‍ക്ക് എന്തെങ്കിലും മനഃപ്രയാസം ഉണ്ടോ എന്നറിയില്ല. അങ്ങിനെയൊക്കെ ആലോചിച്ചാല്‍ പിന്നെ ഒന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ലായിരിക്കും. ബാബുവണ്ണാ, ബ്ലോഗുകള്‍ പോലുള്ള മാധ്യമങ്ങളില്‍ കൂടി ഇത്തരം പത്രക്കളികള്‍ വെളിച്ചത്തുകൊണ്ടുവരികയും അത് പത്രക്കാരെ അപ്പപ്പോള്‍ അറിയിച്ചുകൊണ്ടിരിക്കുകയും ചെ‌യ്താല്‍ കുറെയൊക്കെ മാറ്റം വരുമായിരിക്കുമെന്ന് തോന്നുന്നു-അറിയില്ല. ആള്‍കാര്‍ നിരീക്ഷിക്കുന്നുണ്ട് എന്നൊരു തോന്നലുണ്ടായാല്‍ ഒന്ന് മടിക്കില്ലേ ഉറപ്പില്ലാത്ത കാര്യങ്ങള്‍ ആധികാരികമെന്ന രീതിയില്‍ പറയാന്‍.

    പ്രാപോക്കര്‍, നിങ്ങളുടെ ലിങ്കുകള്‍ വെച്ച് പോസ്റ്റ് അപ്‌ഡേറ്റ് ചെ‌യ്തിട്ടുണ്ട്. നന്ദി.

    By Blogger myexperimentsandme, at 10:00 AM  

  • "അവര്ക്ക് എന്തെങ്കിലും മനഃപ്രയാസം ഉണ്ടോ എന്നറിയില്ല"

    ഒരിക്കല്‍ മനോരമ ആ സാറിനേക്കുറിച്ചും അവരുടെ ഫാമിലിയെക്കുറിച്ചും അവരുടെ വിഷമങ്ങളെ കുറിച്ചും ആ സാറിന്റെ ഭാര്യ മൂന്നു തവണ ഇതു കാരണം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെക്കുറിച്ചുമൊക്കെ ഒരു ഫീച്ചര്‍ എഴുതിയിരുന്നു...അതു കുറ്റബോധം കൊണ്ടാണൊ എന്ന് അറിയില്ല..
    പക്ഷെ,പത്രങ്ങള്‍ അന്ന് കാണിച്ച് ആ അന്യായമായ എഴുത്തിനെക്കുറിച്ച് ആ ഫീച്ചറില്‍ ഒന്നുമില്ലായിരുന്നു..പക്ഷെ ഗവണ്മെനിന്റെ പഴി ചാരി അതില്‍..

    By Anonymous Anonymous, at 10:09 AM  

  • അത് ശ്രീ ശശികുമാറിനെക്കുറിച്ചായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. അദ്ദേഹത്തിന്റെ ഭാര്യ സൈക്കോളജിയുടേയോ സൈക്ക്യാട്രിയുടേയോ അദ്ധ്യാപികയോ മറ്റോ ആയിരുന്നു. അതുപോലെ ശ്രീ നമ്പിനാരായണന്‍ ഇപ്പോഴും അതിനെതിരെ പൊരുതുന്നുണ്ട്. രണ്ടുകൊല്ലം മുന്‍‌പായിരുന്നു എന്ന് തോന്നുന്നു, ജസ്റ്റീസ് ശ്രീ കൃഷ്ണന്‍‌ നായര്‍ ഉള്‍പ്പടെയുള്ളവര്‍ ഇനിയെങ്കില്‍ ശ്രീ നമ്പിനാരായണനെ സര്‍ക്കാര്‍ ദ്രോഹിക്കരുതെന്നോ മറ്റോ അഭ്യര്‍ത്ഥിച്ചായിരുന്നു-അദ്ദേഹത്തിനനുകൂലമായ ഒരു കോടതിവിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകാനോ മറ്റോ തുടങ്ങിയപ്പോള്‍.

    By Blogger myexperimentsandme, at 10:21 AM  

Post a Comment

<< Home