പത്രങ്ങള്‍ക്കു തെറ്റുമ്പോള്‍...

Wednesday, December 20, 2006

ജോജോയ്ക്ക് വിധി കല്‍‌പിച്ച മലയാളം പത്രങ്ങള്‍

പത്രങ്ങളുടെ വിശ്വാസ്യത അളക്കാന്‍ പറ്റിയ ഒരു ഉഗ്രന്‍ സംഭവമാണല്ലോ ജോജോ വധശിക്ഷയില്‍ക്കൂടി നമ്മള്‍ ഇന്ന് കണ്ടത്. എന്തൊക്കെയായിരുന്നു, ഭാവന. സ്വന്തം നേതാവിനെ പൊക്കാനും പുകഴ്ത്താനും പത്രക്കാരൊക്കെ പെട്ട പാട്. മംഗളം മാത്രം ഒരു അപവാദമായി.

നമുക്ക് ഒന്നൊന്നായി നോക്കാം.

ഇതാ ദീപികയുടെ വക.





ഇസ്ലാം മതവിശ്വാസിയല്ലാത്ത ഒരാള്‍ മദീനയില്‍ പ്രവേശിച്ചാല്‍ നാലുമുതല്‍ ആറ് മണിക്കൂറിനുള്ളില്‍ തൂക്കിക്കൊല്ലണമത്രേ. ഇന്ന് മൊത്തം ഇരുന്ന് ഗൂഗിള്‍ ഗവേഷണം നടത്തി. അവിടെ അങ്ങിനെ പ്രവേശിച്ചവരില്‍ ചിലരുടെയൊക്കെ കുറിപ്പുകള്‍ കണ്ടു. ഫൈനടച്ച് വിടുക, ഇനി ഇങ്ങോട്ട് വന്നേക്കരുതെന്ന് താക്കീത് കൊടുത്ത് വിടുക ഇതൊക്കെയേ ഗൂഗിളില്‍ കണ്ടുള്ളൂ (ശരിക്കുള്ള നിയമം അറിയില്ല കേട്ടോ). പക്ഷേ ദീപിക സൌദി നിയമം കോട്ടയത്തിരുന്ന് ഉണ്ടാക്കി- നാലുമുതല്‍ ആറു മണിക്കൂറിനുള്ളില്‍ വധശിക്ഷ.

പിന്നെ താഴോട്ട് നോക്കിക്കേ. ഉമ്മന്‍ ചാണ്ടിയും വയലാര്‍ രവിയുമൊക്കെ പെടാപാട് പെടുന്ന കാഴ്ചയാണ്. അവസാനം അവരൊക്കെ നാട്ടിലിരുന്ന് സൌദി ഗവണ്മെന്റിനോട് പറഞ്ഞു, ജോജോ കുറ്റക്കാരനല്ല എന്ന്. സൌദി ഗവണ്മെന്റ്, “ഓ അപ്പഡിയാമാ” എന്ന് പറഞ്ഞ് ജോജോയെ അങ്ങ് വിട്ടു. ഹോ, ബുഷിനുപോലും സൌദി ഗവണ്മെന്റിനെ അത്രയ്ക്കങ്ങ് കണ്‍‌വിന്‍സ് ചെയ്യാന്‍ പറ്റിയിട്ടില്ല-പക്ഷേ നമ്മുടെ ചാണ്ടിസാറും രവിസാറും അഹമ്മദ് സാറുമൊക്കെ ആരാ പാര്‍ട്ടികള്‍...

ഇനി ക്രെഡിറ്റ് വീതം വെയ്പ്:



ശ്രീ രവിസാര്‍ ഇതൊക്കെ ചെയ്തത് തന്നെ? ആണെന്നോ അല്ലന്നോ പറയാന്‍ പറ്റില്ല. കാരണം ഇതൊക്കെ പറഞ്ഞിരിക്കുന്നത് ദീപികയല്ലേ. ചിലപ്പോള്‍ ജോജോ പറഞ്ഞതനുസരിച്ച് വധശിക്ഷ തന്നെ കൊടുക്കുമെന്ന് വിചാരിച്ച് രവിസാര്‍ കാര്യമായി ഇടപെട്ട് കാണും. സംഘര്‍ഷഭരിതം തന്നെയായിരുന്നിരിക്കും ഇന്നലെ അദ്ദേഹത്തിന്. പക്ഷേ അദ്ദേഹം ഇവിടിരുന്ന് ജോജോ കുറ്റക്കാരനല്ല എന്നൊക്കെ എങ്ങിനെ സൌദിയെ ബോധ്യപ്പെടുത്തും എന്നൊരു സംശയം. എന്തായാലും ദീപിക ഒരു ആക്ഷന്‍ സിനിമ കാണുന്ന രീതിയില്‍ എഴുതിയിട്ടുണ്ട്.

ദീപിക ഇങ്ങിനെയാണെങ്കില്‍ മനോരമ ഇതിനപ്പുറം. പക്ഷേ പഴയ ലക്കങ്ങള്‍ കിട്ടുന്ന സംവിധാനം ഇല്ലാത്തതുകാരണം ലിങ്കൊന്നും കൊടുക്കാന്‍ പറ്റുന്നില്ല.

മാതൃഭൂമിയെന്താ മോശമാണോ.


ജോജോ നിരപരാധിയാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രീ അഹമ്മദിനും ശ്രീ രവിക്കും കഴിഞ്ഞത്രേ. അതെങ്ങിനെയെന്ന് എനിക്കിപ്പോഴും പിടികിട്ടുന്നില്ല.

പക്ഷേ ഇതിനിടയ്ക്കും മംഗളം സംയമനം പാലിച്ചു. ഇന്നലത്തെ മംഗളം വാര്‍ത്ത:



എന്നിട്ട് ഇന്ന് ബാക്കിയെല്ലാവര്‍ക്കും കണക്കിന് കൊടുക്കുകയും ചെയ്തു. ഇന്നത്തെ മംഗളം വാര്‍ത്ത (ലിങ്കിവിടെ):






ഷാജുദ്ദീനേ, സ്തുതിയായിരിക്കട്ടെ. അടിപൊളി.

(ദേവസ്വം ബോര്‍ഡ് പ്രശ്നമായാലും ഹാരിസണ്‍ മലയാളം പ്രശ്നമായാലും ജയകൃഷ്ണന്‍ വധക്കേസിലെ സര്‍ക്കാരിന്റെ കളികളായാലും ജോജോയുടെ പ്രശ്നമായാലും ഇപ്പോള്‍ കുറച്ചെങ്കിലും വിശ്വസിക്കാവുന്ന വാര്‍ത്തകളും നല്ല അവലോകനങ്ങളും വരുന്നത് മംഗളത്തിലാണെന്ന് തോന്നുന്നു-എന്റേത് മാത്രമായ ഒരു നിരീക്ഷണം).

തോമസ് ചാണ്ടി ഉള്ള കാര്യം പറഞ്ഞും മുതലെടുത്തു (വാര്‍ത്തയുടെ ലിങ്ക് ഇവിടെ)



സൌദി ഗവണ്മെന്റിന്റെ പ്രതികരണവും മംഗളം പറഞ്ഞിട്ടുണ്ട്-ഇവിടെ

സംഗതി മണ്ടത്തരം പറ്റി എന്നറിഞ്ഞപ്പോള്‍ കേരള കൌമുദി ഉള്ളകാര്യം ഇന്ന് പറഞ്ഞു. പക്ഷേ ദീപികയും മനോരമയും അങ്ങിനെയൊരു കാര്യം നടന്നതേ അറിഞ്ഞിട്ടില്ല, ഇന്ന്.

ഒരു പ്രവാസിയ്ക്ക് ഒരു പ്രശ്‌നം പറ്റി എന്നറിഞ്ഞപ്പോള്‍ നമ്മുടെ നേതാക്കളും മന്ത്രിമാരും ഉടന്‍ തന്നെ നല്ല രീതിയില്‍ പ്രതികരിക്കുകയും ആ പ്രശ്‌നം പരിഹരിക്കുകയും ചെയ്യുന്നത് തികച്ചും അഭിനന്ദനീയം തന്നെ. ചിലപ്പോള്‍ പോലീസ് പിടിച്ച അങ്കലാപ്പില്‍ ജോജോ ഭാര്യയെ വിളിച്ച് ശരിക്കും പേടിച്ച് പറഞ്ഞതുമാവാം. പക്ഷേ ഇത്തരം വാര്‍ത്തകളൊക്കെ കൊടുക്കുന്നതിനുമുന്‍പ് അതിന്റെ നിജസ്ഥിതിയെപ്പറ്റി ഒന്ന് സംശയമെങ്കിലും വരാനുള്ള സിമ്പിള്‍ ഗൂഗിള്‍ ഗവേഷണമെങ്കിലും ഈ പത്രക്കാര്‍ക്ക് നടത്തിക്കൂടെ. അതുപോലെ മന്ത്രിമാര്‍ ചെയ്‌ത കാര്യങ്ങള്‍ ചെയ്തു എന്ന് നല്ല രീതിയില്‍ പറയുന്നതിനപ്പുറം അവര്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ കൂടി അവരുടെ പേരിലേക്കാക്കിയാല്‍ ജനങ്ങളുടെ പ്രതീക്ഷ കൂടും. അടുത്ത പ്രാവശ്യം ശരിക്കുമൊരു പ്രശ്‌നം പ്രവാസിക്ക് വരുമ്പോള്‍ ഇവര്‍ വിചാരിക്കുന്ന പോലെയും ഇവര്‍ക്ക് പത്രക്കാര്‍ ഉണ്ടാക്കിയ ഇമേജ് പോലെയുമൊന്നും ഇവര്‍ക്ക് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഇപ്പോള്‍ എത്ര പൊക്കത്തില്‍ നില്‍ക്കുന്നോ അത്രയും പൊക്കത്തില്‍ നിന്ന് താഴേക്ക് ഒരു വീഴ്ച വീഴും (മണിയപ്പന്റെ കാര്യത്തില്‍ നമ്മള്‍ അത് കണ്ടു).

എന്തായാലും ഉഗ്രന്‍ ചര്‍ച്ചകള്‍ ബ്ലോഗില്‍ ഇവിടെയും പിന്നൊരിടത്തുകൂടിയുമൊക്കെ (എവിടെയെന്ന് ഇപ്പോള്‍ കിട്ടുന്നില്ല) ഈ പത്രവാര്‍ത്തകള്‍ കാരണം നടന്നു-അതും അധികം ചെളിവാരിയെറിയലുകളില്ലാതെ.

ഈ വാര്‍ത്തയുടെ പൊള്ളത്തരം ആദ്യം അറിഞ്ഞത് ഇവിടുത്തെ കമന്റില്‍ ചിത്രകാരന്‍ ഇട്ട ഈ ലിങ്കില്‍ നിന്ന്. അവര്‍ക്കെല്ലാം നന്ദി.

എന്തായാലും, പത്രങ്ങളെ വിശ്വസിച്ചാല്‍ ഇങ്ങിനെയുമിരിക്കുമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ.

(ചിത്രങ്ങള്‍ക്ക് കടപ്പാട്, അതാത് പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷന്‍ വാര്‍ത്തകള്‍).

Monday, December 18, 2006

ദീപികയെ ബ്ലേഡ് വിഴുങ്ങിയോ...?

ഇന്നലത്തെ ദീപിക (18-12-12006) വെറുതെ ഓടിച്ച് നോക്കുന്നതിനിടയ്ക്കാണ് ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്


കടപ്പാട്: ദീപിക ഓണ്‍ലൈന്‍ എഡിഷന്‍

ബ്ലേഡുകാരുടെ ഭീഷണിയുടെ രീതികണ്ട് ശരിക്കുപറഞ്ഞാല്‍ പേടിച്ച് പോയി.

പക്ഷേ ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇന്നത്തെ ദീപിക (19-12-2006) തുറന്നപ്പോള്‍ മെയിന്‍ പേജില്‍ ഒന്നും ഈ വാര്‍ത്തയില്ല. പിന്നെ ലോക്കല്‍ വാര്‍ത്തകള്‍ ജില്ലകള്‍ തിരിച്ച് വായിക്കുന്നതിനിടയ്ക്ക് കിട്ടി.


കടപ്പാട്: ദീപിക ഓണ്‍ലൈന്‍ എഡിഷന്‍

ബ്ലേഡുകാരന്‍ ദീപികയെങ്ങാനും സന്ദര്‍ശിച്ചിരുന്നോ അതോ ഇനി എനിക്ക് തെറ്റിയതാണോ? (വയസ്സും കാരണവും വ്യത്യാസം, പക്ഷേ സംഭവസ്ഥലവും വീടും പേരും ഒന്ന് തന്നെ). തെറ്റ് എന്റേതെങ്കില്‍ ദീപികയേ, മാപ്പ്. പക്ഷേ രണ്ട് വാര്‍ത്തയിലെയും പരാമര്‍ശം ഒരാളെപ്പറ്റിത്തന്നെയാണെങ്കില്‍ എന്ത് പറ്റി ദീപികേ വാര്‍ത്ത ഇങ്ങിനെയങ്ങ് മാറാന്‍?

അപ്‌ഡേറ്റ് (ഡിസംബര്‍ 20)

സംഗതി ബ്ലേഡ് മുതലാളി ദീപികയെ കാണേണ്ടത് പോലെ കണ്ടത് കൊണ്ട് തന്നെ എന്ന് തോന്നുന്നു. കൊല്ലം വരെ പോകാന്‍ സമയം കിട്ടാത്തതുകൊണ്ടാണോ ആവോ, കൌമുദി ഇതുപോലെ കൊടുത്തു വാര്‍ത്ത:


കടപ്പാട്: കേരള കൌമുദി ഓണ്‍ലൈന്‍

എന്നാലും എന്റെ ദീപികേ, ചില സമയത്തെ മുഖപ്രസംഗങ്ങളൊക്കെ വായിച്ച് സത്യത്തിനും നീതിക്കും വേണ്ടിയുള്ള ദീപികയുടെ പോരാട്ടങ്ങളൊക്കെ കണ്ട് അന്തം വിട്ടിട്ടുണ്ട്. ദേ ഇന്നലെയോ മിനിഞ്ഞാന്നോ മറ്റോ മുഖപ്രസംഗം എഴുതിയതേ ഉള്ളൂ, അച്യുതാനന്ദന്‍ ഇങ്ങിനെ കള്ളം പറയരുതെന്നും പറഞ്ഞ്. ഇത്രയൊക്കെയേ ഉള്ളൂ ദീപികേ എല്ലാവരുടേയും കാര്യം.

(ഇതൊക്കെ ഒരു റിക്കാര്‍ഡ് ആയി കിടക്കട്ടെ-ബ്ലോഗിനെ വിശ്വാസ്യതയില്‍ വല്ലപ്പോഴൊക്കെ ഇവര്‍ക്ക് സംശയം വരുമ്പോള്‍ സ്വന്തം വിശ്വാസ്യതയെ അളക്കാന്‍ ഇവര്‍ക്ക് തന്നെ ഉപയോഗിക്കാമല്ലോ).

Sunday, December 10, 2006

കോടിയേരിക

മാണികയായിരുന്ന ദീപിക (മാണിസാര്‍ കുളിച്ചു, മാണിസാര്‍ ചിരിച്ചു, മാണിസാര്‍ പല്ലുതേച്ചു, മാണിസാര്‍...) ഇക്കഴിഞ്ഞ ഇലക്ഷനോടു കൂടി കോടിയേരിക ആയോ എന്നൊരു സംശയം.

ശ്രീ കോടിയേരി ബാലകൃഷ്ണനെ പ്രശംസിക്കാന്‍ കിട്ടുന്ന ഒരവസരവും ദീപിക നഷ്ടപ്പെടുത്തുന്നില്ല എന്ന് തോന്നുന്നു. ഇക്കഴിഞ്ഞ തിരുവമ്പാടി ഉപതിരഞ്ഞെടുപ്പിന് ശേഷം വന്ന മുഖപ്രസംഗത്തില്‍ (ഈ പേജില്‍, മുഖപ്രസംഗത്തില്‍ ക്ലിക്കിയാല്‍ മതി) തിരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും എണ്ണലുമെല്ലാം വളരെ നല്ല രീതിയില്‍ നടത്താന്‍ ശ്രമിച്ച ഭരണമുന്നണിക്കും പ്രതിപക്ഷത്തിനും മുഖ്യമന്ത്രിക്കുമെല്ലാം അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച ശേഷം ദീപിക, യാതൊരു പ്രശ്‌നങ്ങളുമുണ്ടാവാതിരിക്കാന്‍ പരിശ്രമിച്ച ആഭ്യന്തരവകുപ്പിനും മന്ത്രി കോടിയേരി ബാ‍ലകൃഷ്ണനും കൂടി അഭിനന്ദനമര്‍പ്പിച്ചു.

വ്യാജസീഡീ റെയ്ഡ് വിവാദത്തില്‍ ദീപികയുടെ കണ്ട്രോള്‍ മൊത്തം പോയെന്ന് തോന്നുന്നു. ഇന്നത്തെ (11 ഡിസംബര്‍) മുഖപ്രസംഗത്തില്‍ ശ്രീ അച്യുതാനന്ദനെ നല്ലതുപോലെ കുടഞ്ഞിട്ടുണ്ട് ദീപിക; ശ്രീ കോടിയേരി ബാലകൃഷ്ണന് ഗുഡ് സര്‍ട്ടിഫിക്കറ്റും കൊടുത്തിരിക്കുന്നു

വ്യക്തിപരമായി പറഞ്ഞാല്‍ ശ്രീ അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ കാണിച്ചത് സ്വല്പം പക്വത കുറഞ്ഞ പരിപാടിയല്ലേ എന്നൊരു സംശയം എനിക്കും ഇല്ലാതില്ല. ചെയ്തത് ഒരു നല്ല കാര്യമാണെങ്കിലും അത് ചെയ്യേണ്ട രീതിയിലാണോ ചെയ്തത് എന്നൊരു സംശയം. കൈയ്യടിക്ക് പ്രാധാന്യം കുറച്ച് കൂടുതല്‍ കൊടുത്തത് കാരണം ചെയ്യേണ്ട രീതികളായ ആഭ്യന്തര മന്ത്രിയോട് കൂടിയാലോചിക്കുക, ഡി.ജി.പിയുമായുള്ള ചര്‍ച്ചയുടെ കാര്യങ്ങള്‍ പരസ്യമാക്കാതിരിക്കുക മുതലായവ അദ്ദേഹം പാലിച്ചോ എന്നൊരു സംശയം. അതുകൊണ്ട് തന്നെ ദീപിക മുഖപ്രസംഗത്തോട് ശക്തമായ വിയോജിപ്പില്ലെങ്കിലും ദീപിക കോടിയേരിക ആയതിന്റെ പല ഉദാഹരണങ്ങളില്‍ പുതിയ ഒരു ഉദാഹരണമായി ഈ മുഖപ്രസംഗം നിലകൊള്ളുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

അതേ സമയം മനോരമ ഉപയോഗിക്കുന്ന തലക്കെട്ടുകള്‍, “കോടിയേരി വഴങ്ങി” എന്നൊക്കെയുള്ള രീതിയിലാണ്. ഇക്കാര്യത്തില്‍ രണ്ട് കൂട്ടര്‍ക്കും വിജയം അവകാശപ്പെടാം എന്നൊക്കെയാണ് മനോരമയുടെ വിലയിരുത്തല്‍ (അങ്ങിനെ രണ്ട് കൂട്ടരും വാശിക്ക് മത്സരിക്കുമ്പോള്‍ പരാജയപ്പെടുന്നത് പൊതുജനം. മൊത്തം ഒരു അഡ്‌ജസ്റ്റ്‌മെന്റായിരുന്നു എന്നാണ് റെയ്ഡിനെപ്പറ്റി ഇപ്പോളത്തെ പത്രവാര്‍ത്തകള്‍ കാണുമ്പോള്‍ തോന്നുന്നത്. വ്യാജന്മാര്‍ പെരുകാന്‍ പൊതുജനവും ഒരു കാരണമാവുമ്പോള്‍ അവര്‍ മൊത്തത്തില്‍ പരാജയപ്പെട്ടിട്ടില്ല എന്നൊരു ആശ്വാസവും ഉണ്ട്.).

ഒരു നല്ല മനുഷ്യന്റെ നല്ല കാര്യങ്ങള്‍ നല്ല രീതിയില്‍ ദീപിക അവതരിപ്പിക്കുന്നു എന്നേ ഉള്ളുവെങ്കില്‍ അതിന് എന്റെ പൂര്‍ണ്ണ പിന്തുണ. അങ്ങിനെതന്നെയാവട്ടെ എന്നാഗ്രഹിക്കുന്നു.

------------------------------------------------------------
മനോരമയുടെ “തീര്‍പ്പ് താല്‍‌ക്കാലികം; ബലപരീക്ഷണം തുടരും” (11 ഡിസംബര്‍-ഇവിടുണ്ട്) എന്ന തലക്കെട്ടിലെ വാര്‍ത്ത എന്തൊക്കെയോ ഉടന്‍ തന്നെ നടക്കും എന്ന് തോന്നല്‍ വായനക്കാരില്‍ ഉണ്ടാക്കാന്‍ പോകുന്ന രീതിയിലാണ്. ഉദ്വേഗജനകമായ വാര്‍ത്ത എന്നൊക്കെ പറയുന്നത് ഇതാണെന്ന് തോന്നുന്നു. മനോരമയുടെ ചില പ്രയോഗങ്ങള്‍:

“ഇരു പക്ഷങ്ങളും തമ്മിലുള്ള ബലപരീക്ഷണം അവസാനിക്കുന്നില്ല”
“അദ്ദേഹത്തിന്റെ (ശ്രീ പ്രകാശ് കാരാട്ട്) സാന്നിദ്ധ്യത്തില്‍ (പതിമൂന്നാം തീയതി) ചേരുന്ന സെക്രട്ടറിയേറ്റ് യോഗം നിര്‍ണ്ണായകമാവുകയാണ്”
“വി.എസ്സിനെതിരെ ഔദ്യോഗിക പക്ഷത്ത് രോഷം ഇരമ്പുകയാണ്”
“നിര്‍ണ്ണായകമായ ദിനങ്ങള്‍ അച്യുതാനന്ദനെയും പാര്‍ട്ടിയെയും കാത്തിരിക്കുന്നു”

(പത്രങ്ങള്‍ക്ക് തെറ്റുമ്പോള്‍ എന്ന ബ്ലോഗില്‍ എന്തിന് ഇതൊക്കെ ഇട്ടു എന്ന് ചോദിച്ചാല്‍...എല്ലാം വിശ്വാസ്യതയുടെ പ്രശ്‌നങ്ങളാണല്ലോ)